Powered By Blogger

SEARCH MKUP

2017 ഏപ്രിൽ 27, വ്യാഴാഴ്‌ച

ഒന്നാം ലോക മഹായുദ്ധം

1914-നും 1918-നുമിടയ്ക്ക് ആഗോളതലത്തിൽ അരങ്ങേറിയ സൈനിക സംഘർഷങ്ങളെ മൊത്തത്തിൽ ഒന്നാം ലോകമഹായുദ്ധം എന്നു വിളിക്കുന്നു. ലോകമഹായുദ്ധം എന്നറിയപ്പെടുമെങ്കിലും യുദ്ധത്തിനു പ്രധാനമായും വേദി
യായതു യൂറോപ്യൻ വൻ‌കരയാണ്. ദശലക്ഷക്കണക്കിന് ആൾക്കാർ കൊല്ലപ്പെട്ട ഈ സമ്പൂർണ്ണ യുദ്ധം ലോകക്രമത്തെ മാറ്റിമറിച്ചു.
ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.
ലോകഭൂപടത്തിലെ നാലു പ്രധാന സാമ്രാജ്യങ്ങളുടെ ശിഥീലികരണത്തിന് ഈ യുദ്ധം കാരണമായി. ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ഓട്ടോമൻ, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകർച്ച നേരിട്ടത്. ജർമ്മനിയുടെ സ്വാധീനം അതിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. ചെക്കോസ്ലൊവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങൾ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.
നെപ്പോളിയൻ കാലഘട്ടത്തിലെ യുദ്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ദേശീയതാ പ്രസ്ഥാനങ്ങളും രൂപം നൽകിയ ലോകക്രമം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അപ്രസക്തമായി. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.

കാരണങ്ങൾ

 ബാൾക്കൻ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെർബിയയ്ക്കുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിൻസിപ് എന്നയാൾ ബോസ്നിയയിലെ സരാജെവോയിൽ വച്ച് 1914 ജൂൺ 28-നു വെടിവച്ചുകൊന്നു. ഓസ്ട്രിയയിൽ നിന്നും ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന യങ് ബോസ്നിയ എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആർച്ച്ഡ്യൂക്ക് ഫെർഡിനാൻഡിന്റെ കൊലപാതകത്തിൽ സെർബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച് 1914 ജൂലൈ 28-ന് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ഇരുപക്ഷത്തുമായി രാജ്യങ്ങൾ അണിനിരന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷകാരണം മാത്രമായിരുന്നു ഇത്. യുദ്ധത്തിനു പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങൾ വേറെയുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ